Wednesday, January 25, 2012

------------------------- " ഫോര്‍ത്ത് എസ്റ്റേറ്റ്‌ "-----------------------

-

അവള്‍ പറഞ്ഞു....
കലാമണ്ടലത്തിന്നപ്പുറത്തെ കുറ്റിക്കാട്ടിന്നിരുട്ടിലേക്ക്
ഒരൊറ്റത്തീവണ്ടിത്തള്ളലിലൂടോരൊറ്റക്കയ്യനെന്നെ
വലിച്ചിഴച്ചതു കണ്ടുമാചങ്ങലത്തുമ്പോളം നീളാത്ത
ഒരൊറ്റക്കൈയുമെനിക്കുവേണ്ടിയുയരരുത്..
കരിയിലക്കാട്ടിലപമാനവുമശുദ്ധിയുമേറ്റു ഞാന്‍ പിടയവേ
ശബ്ദിക്കാത്തൊരൊറ്റത്തൊണ്ടയുമിനി മിണ്ടരുത്..!

അവള്‍ ശ്വാസമെടുക്കാന്‍ നിര്‍ത്തിയപ്പോള്‍
അവന്‍ പറഞ്ഞു തുടങ്ങി..

അനുജത്തീ...
നിനക്കായ്‌ ആവശ്യത്തിനു ശേഷമാണെങ്കിലും
നെഞ്ചിലടിച്ച്., മുതലയാണെങ്കിലുമെല്ലാരും കരഞ്ഞു..
പെരുമ്പാവൂരിലൊരാനവണ്ടിയുടെ "സുരക്ഷ"യില്‍
പ്രതികരണത്തിന്നൂറ്റത്തിലൊരുപാടു കൈകളെന്‍റെ
പ്രാരാബ്ദത്തിന്‍റെ മഞ്ഞലോഹം കടപ്പെടുത്തിക്കിട്ടിയ,
രോഗഹൃത്തിനോടുചേര്‍ത്ത് പിടിച്ചയൊരു പിടി
പച്ചനോട്ടുകള്‍ ചൂണ്ടി ക്രൂരമായ്‌ വിധിച്ചപ്പോള്‍
പലരുമെന്‍റെ നെഞ്ചില്‍ ചുരുണ്ടു കൊത്തിയപ്പോള്‍..
കള്ളനെന്നകളവാലപമാനിച്ചു തച്ചു കൊന്നപ്പോള്‍
ഞാന്‍ നിന്നെപ്പോലിരുട്ടിലായിരുന്നില്ലനുജത്തീ...
നിനക്കായ്‌ നിറഞ്ഞോരായിരം കണ്‍കള്‍ക്കു വിരുന്നായി..
നിനക്കായ്‌ ശബ്ദിച്ചോ രായിരം വായുടെ
" കൊല്ലടാ"യലറലില്‍ ; പകല്‍പ്പൂര വെളിച്ചത്തില്‍..

അവന്‍ കണ്ണു തുടക്കാനൊരിട നിര്‍ത്തിയപ്പോള്‍
അവള്‍ പറഞ്ഞു തുടങ്ങി..

സോദരേ....
മതക്കത്തിവേഷങ്ങള്‍ പുളച്ച മണ്ണിന്‍ മുറിവുണങ്ങും മുന്‍പേ
രാജപ്രീതിയുടെ കാക്കിയുണ്ടകളെന്‍റെ ജീവിതം തുരന്നിട്ടും..
പാതി തുറന്ന വായിലെങ്ങോ കുരുങ്ങും നിലവിളിക്കറ്റത്ത്
കള്ളത്തോക്കു പെറ്റ കള്ള ത്തീവ്രവാദിയായ് കിടന്നപ്പോഴും
കാണാനല്ല, കൊല്ലാനുള്ള തിട്ടൂരം ജനഭരണത്തിന്‍റെത്..!!!
ഒന്നു കേഴാന്‍ പോലുമിടയില്ലായേറ്റുമുട്ടല്‍ തിരക്കഥയ്ക്കൊടുവില്‍
വീണിട്ടുമപമാനം നുരച്ച ചുണ്ടിലേക്ക് , ഫ്ലാഷുകള്‍ക്കിടയിലൂടെയീച്ചകള്‍ വന്നു..
ഇന്നുമുണങ്ങാ ചുണ്ടു തുടക്കാനവളൊരുമ്പെട്ടപ്പോള്‍........

കാടുകളിലെയും താഴ്വരകളിലേയു മായിരമായിര-
-മേറ്റുമുട്ടലുകളിലെ "എംബാം" ചെയ്യപ്പെട്ടയാത്മാക്കള്‍
ശബ്ദിച്ചു തുടങ്ങവേ...

കോട്ടയത്തും കോഴിക്കോടുമിരുന്ന് , സ്ലാംഗ് വ്യതിയാനമില്ലാതച്ചടിയില്‍
പുറമേ വെളുത്ത ഖദറും അകമേ കറുപ്പുവിദേശിയുമായി
അക്ഷര മുതലാളിമാര്‍ വാ തുറന്നു...

ആദ്യം അവളോട്‌..
" അന്നാ തീവണ്ടീമൊറ്റക്കൈയ്യനുമില്ലാരുന്നേല്‍; നീ കല്യാണോം കഴിഞ്ഞൊരു
സ്റ്റവ്വും പൊട്ടിയെന്നേയൊരുമൂലയിലൊറ്റദിനം മൂന്നര വരിയിലൊതുങ്ങിയേനെ..!!!"

പിന്നെ അവനോട്...
"അന്നാ വണ്ടീല്‍ നിന്നെ തച്ചില്ലാരുന്നേല്‍; നീയാ പണയം വീട്ടാതെ
പിന്നേം പിന്നേം വാങ്ങിക്കൂട്ടി , ഒരു കയറിലോ പരാമറിലോ തീര്‍ന്നേനെ..!!!!"

പിന്നെ അവനോട്..
 " അന്നു നിന്നെ വെടിവെച്ചില്ലാരുന്നേല്‍; നീ ചുമ്മാ കുറേ പെറ്റ്
എട്ടിലോ ഒമ്പതിലോ കൂടെച്ചത്ത് ഭരണ "മോഡി" കുറച്ചു കളഞ്ഞേനെ..!!!!

പിന്നെ എല്ലാവരോടും...
" ശവങ്ങളേ ... ആഹ്ലാദിക്കിന്‍....
നിങ്ങളുടെ ജാതകം ഞങ്ങള്‍ പ്രസ്സില്‍ തിരുത്തിയെഴുതുമ്പോള്‍
നിങ്ങള്‍ താരങ്ങളാകുന്നു...; കൂടെ
വ്യക്തിയും സമൂഹവും ഭരണവും പിന്നെ ഞങ്ങളും...!!!!!!!"
 
            

1 comment: